മനുഷ്യനിന്ന്
ജീവിക്കുന്നത് ഇന്‍റനെറ്റിന്‍റെ മായാ ലോകത്തിലാണ്. 24 മണിക്കൂറും നമ്മൾ കണക്ടഡ് ആണെന്നാണ്
സത്യം. ഒരു നിമിഷം പോലും ഇന്‍റർനെറ്റില്ലാതെ
ജീവിക്കുവാന്‍ കഴിയാത്ത ഒരവസ്ഥയിലേക്ക് മനുഷ്യന്‍ എത്തിച്ചേർന്നിരിക്കുന്നുവെന്ന്
പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയല്ല. ഇന്‍റർനെറ്റ്
സാധരണയായി നമ്മൾ ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്ഫോം എന്നത് കമ്പ്യൂട്ടറുകളായിരുന്നു
ഒരു കാലത്ത്. എന്നാലിന്ന് സ്മാർട്ട് ഫോണുകൾ സുലഭമായപ്പോൾ ഇന്‍റർനെറ്റ് ട്രാഫിക്കിന്‍റെ
ഭൂരിഭാഗവും ഇന്ന് അതിലൂടെയാണ്.
എന്താണ്
ഇന്‍റർനെറ്റ് ഓഫ് തിങ്ങ്സ്
ഇനിയും
സാങ്കേതിക വിദ്യ ഏറെ മുന്നോട്ട് പോയിരിക്കുന്നു.
കമ്പ്യൂട്ടറുകൾക്ക് പിറകെ ഇന്ന് മനുഷ്യന്‍ ഉപയോഗിക്കുന്ന വസ്തുക്കളിലെല്ലാം
തന്നെ ഇന്‍റർനെറ്റ് സന്നിവേവേശിപ്പിക്കാമെന്ന് വന്നിരിക്കുന്നു, ഇതിനെയാണ് ഇന്‍റെർനെറ്റ് ഓഫ് തിങ്സ് എന്ന്
വിളിക്കുന്നത്. അല്‍പ്പം കൂടി
വിശദമാക്കിയാല്‍ ഒരു വീട്ടിലെ വൈദ്യുതി വിളക്കുകൾ, ഫാനുകൾ, റെഫ്രിജേറ്ററുകൾ,
ജലസംഭരണികൾ, ഫർണീച്ചറുകൾ, മൈക്രോ വേവു അവനുകൾ എന്നിങ്ങനെ എല്ലാറ്റിലും ഇന്‍റർനെറ്റ്
സന്നിവേശിപ്പിക്കപ്പെടുക, അവയെല്ലാം സ്വയം ഇന്‍റലിജെന്‍റായി പെരുമാറുക
എന്നിവയെല്ലാം ഇതിന്‍റെ പരിണത
ഫലങ്ങളായിരിക്കും. 1999 ലാണ് Massachusetts Institute of Technology യിലെ കെവിന്‍ ആഷ്ടണ്‍ ഇന്‍റർനെറ്റ് ഓഫ് തിംഗ്സ് എന്ന
ആശയം ആദ്യമായി അവതരിപ്പിച്ചത്. ഒരു മെഷിന്‍
അല്ലെങ്കില്‍ കമ്പ്യൂട്ടർ സിസ്റ്റത്തില്‍ നിന്നും മറ്റൊരു സിസ്റ്റത്തിലേക്ക് ഇന്‍റനെറ്റ്
വഴി നടക്കുന്ന ആശയ വിനിമയത്തിനെയാണ് മെഷിന്‍ ടു മെഷിന്‍ (M2M)
കമ്യൂണിക്കേഷന്‍ എന്ന് പറയുന്നത്. എന്നാല്‍
ഇതില് നിന്നും വ്യത്യസ്തമായി വിവിധ വസ്തുക്കളേയും പ്രോട്ടോക്കോളുകളെയും
ആപ്ലിക്കേഷനുകളേയും സമന്വയിപ്പിച്ച് കൊണ്ടുള്ള കൂടുതല്‍ നിലവാരമുള്ള ആശയ വിനിമയ സംവിധാനമാണ് ഇന്‍റർനെറ്റ് ഓഫ് തിഗ്സ്
എന്നത്. ഇത്തരത്തില്‍ വസ്തുക്കൾ
തമ്മിലുള്ള ആശയ വിനിമയം എല്ലാ മേഖലകളിലും ഓട്ടോമേഷന്‍ സാധ്യമാക്കുന്നതോടൊപ്പം
തന്നെ സ്മാർട്ട് ഗ്രിഡ് പോലെയുള്ള സൌകര്യങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തും.
ഇന്‍റർനെറ്റ് ഓഫ് തിംഗ്സിന്‍റെ അവിഭാജ്യ ഘടകം എന്ന്
പറയുന്നത് സെന്‍സറുകളാണ്. ചുറ്റുപാടുകളെ
നിരീക്ഷിക്കുവാനും വിവരങ്ങൾ ശേഖരിക്കുവാനും അനുസൃതമായി ഔട്ട്പുട്ടുകൾ നല്‍കുവാനും
കഴിയുന്ന ഉപകരണങ്ങളാണിവ. പേരു പോലെ തന്നെ
സെന്‍സ് ചെയ്യുവാന്‍ കഴിയുന്നവ.
ആയതിനാലാണ് ഇന്‍റർനെറ്റ് ഓഫ് തിംഗ്സിന്‍റെ ലോകത്ത് റോഡുകളിലെ തിരക്ക്
സ്വയം മനസ്സിലാക്കി കാറുകൾ ആയത് സ്വയം കൈമാറുന്നത്. സെന്‍സർ സംവിധാനങ്ങളെ അവ ലഭ്യമാക്കുന്ന
വിവിരങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അനുബന്ധ സംവിധാനങ്ങളും ചേരുമ്പോൾ സ്വപ്ന
തുല്യമായ പുതിയ സേവനങ്ങൾ ലഭ്യമാവുന്നതാണ്. കെട്ടിടങ്ങളിലെ അഗ്നി സുരക്ഷ, ഓക്സിജന്‍റെ
അളവ്, ദുർഗന്ധം, വ്യക്തികളുടെ ചലനം ഇവയൊക്കെ കൃത്യമായി തിരിച്ചറിഞ്ഞ്
പ്രതികരിക്കുന്ന സ്മാർട്ട് വീടുകളും ഓഫീസുകളും സാധ്യമാവും. സ്മാർട്ട് സിറ്റികളിലാവട്ടെ ഡ്രൈവറില്ലാത്ത
കാറുകളും, ട്രാഫിക്ക് കുരുക്കില്ലാത്ത, ഹോണില്ലാത്ത, നിയമ ലംഘനമില്ലാത്ത,
അപകടമില്ലാത്ത റോഡുകളും സാധ്യമാവും. കുടിവെള്ളത്തിന്‍റെ ശുദ്ധത ഓരോ നിമിഷവും
നിരീക്ഷിക്കുവാന്‍ സാധിക്കും.
മാറ്റങ്ങൾ
എവിടെയൊക്കെ
വളരെ വിശാലമായ അർത്ഥ തലങ്ങളുളള ഒരു മേഖലയാണ് ഇന്‍റർനെറ്റ്
ഓഫ് തിംഗ്സ്. ഇതിനെപ്പോലെ തന്നെ വിശലമാണ്
അതിന്‍റെ സേവന മേഖലയും. നമ്മൾ
ചിന്തിക്കുന്നതിനപ്പുറം വിശാലമായ ഒരു പ്രവർത്തന മേഖലയായിരിക്കും ഇന്‍റർനെറ്റ് ഓഫ്
തിംഗ്സിന്‍റേത്. ലോകം ഇതിനെ ഭാവിയുടെ
ടെക്നോളജിയായി വിലയിരുത്തുന്നു. നമ്മുടെ
വീട്ടിലെ റെഫ്രിജേറ്ററില്‍ ഇരിക്കുന്ന പച്ചക്കറിയുടെ അളവ് കുറയുമ്പോൾ അത് നാം
സ്വയമേവ നിത്യവും സന്ദർശിക്കുന്ന സൂപ്പർമാർക്കറ്റിന് ആ വിവരങ്ങൾ കൈമാറിയാലോ. ഇത്
വളരെ ലളിതാമയി ചെയ്യാവുന്ന ഒന്നാണ്. എന്നാല്‍ മാറുന്ന ബിസിനസ്സ് ലോകത്ത് ഇന്‍റർനെറ്റ്
ഓഫ് തിംഗ്സിന് വളരെയേറെ ചെയ്യുവാനുണ്ട്.
ആപ്ലിക്കേഷനുകൾക്കനുസരിച്ച് സ്മാർട്ട് വെയറബിൾ,
സ്മാർട്ട് ഹോം, സ്മാർട്ട് സിറ്റി, സ്മാർട്ട് എന്‍വിയോണ്‍മെന്‍റ്, സ്മാർട്ട് എന്‍റർപ്രൈസസ്
എന്നിങ്ങനെ ഇന്‍റർനെറ്റ് ഓഫ് തിംഗ്സിനെ തിരിക്കാം.
അഡ്വെർട്ടൈസിങ്ങ്
ബിഗ് ഡേറ്റയുടെ സഹായത്തോട് കൂടി പരസ്യ മേഖലക്ക് ഒരു
പുതിയ മാനം നല്‍കുവാന്‍ ഇന്‍റർനെറ്റ് ഓഫ് തിംഗ്സിന് കഴിയും. പാരമ്പര്യ മീഡിയ ഉപാധികളായിരുന്ന ന്യൂസ്
പേപ്പർ, മാഗസിന്‍ തുടങ്ങിയവയ്ക്ക് പകരം ഓരോ ഉപഭോക്താവിനും ആവശ്യമായവ മാത്രം
ആവശ്യമായ സമയങ്ങളില്‍ മാത്രം എത്തിച്ച് കൊടുക്കുവാന്‍ ഇത് വഴി കഴിയും. നമ്മുടെ കുഞ്ഞിന്‍റെ ജന്മദിനം സോഷ്യല്‍
മീഡിയയില്‍ നിന്നും മനസ്സിലാക്കി വിവിധ ഓണ്‍ലൈന്‍ സൈറ്റുകൾക്ക് ആ സമയത്ത് ആവശ്യമായ
വസ്തുക്കളുടെ പരസ്യം നമ്മുടെ മൊബൈലില്‍ എത്തിക്കുവാന്‍ കഴിയും. നമ്മുടെ മുന്‍കാല പർച്ചേസിങ്ങുകളും
ഇഷ്ടങ്ങളുമൊക്കെ ഇവിടെ സ്വാധീനിക്കപ്പെടുന്നുണ്ട്.
റീടെയില്‍ മേഖല
ഇന്‍റർനെറ്റ് ഓഫ് തിംഗ്സിന് ഏറെ മാറ്റങ്ങൾ
ഉണ്ടാക്കുവാന്‍ കഴിയുന്നയൊരു മേഖലയാണ് റീടെയിലിന്‍റേത്. സൂപ്പർ
മാർക്കറ്റുകളിലലെ വിരസമായ നീണ്ട ക്യൂവിന് പകരം ഓട്ടോമാറ്റിക്കായി നമ്മുടെ
അക്കൌണ്ടില്‍ നിന്നും പൈസ കടയിലേക്ക് പോകുന്ന ഒരു സംവിധാനമായിരിക്കും ഇനി ഈ
രംഗത്ത് വ്യാപകമാകുവാന്‍ പോകുന്നത്.
ഇപ്പോൾ തന്നെ ഈ സംവിധാനം എറണാകുളത്ത് നിലവില്‍ വന്നു കഴിഞ്ഞിട്ടുണ്ട്. വ്യക്തി പരമായി ഉപഭോക്താക്കൾക്ക് ഓരോ ഉല്‍പ്പന്നങ്ങൾക്കും
ഇളവുകൾ നല്‍കുവാന്‍ ഇത് വഴി കഴിയുന്നതാണ്.
2013 മുതല്‍ ബീക്കണ്‍ എന്ന പേരില്‍ ആപ്പിൾ ഇപ്രകാരമൊരു ബ്ലൂടൂത്ത് ഡിവൈസ്
പുറത്തിറക്കിയിട്ടുണ്ട്. ഇതിനി
വ്യാപകമാകുന്നതാണ്. ഉദാഹരണമായി മേക്കപ്
സാധനങ്ങൾ വില്‍ക്കുന്ന കടയുടെ അടുത്ത് നാം എത്തുമ്പോൾ ആ സാധനങ്ങളുടെ ഓണ്‍ലൈന്‍
സ്റോറുകൾ നമ്മളെ അതിനെപ്പറ്റി ഓർപ്പിക്കുമെന്നർത്ഥം. Radio Frequency Identification (RFID)
യില്‍ പ്രവർത്തിക്കുന്ന സ്മാർട്ട് ഷെല്‍ഫുകളായിരിക്കും ഇനി
സൂപ്പർ മാർക്കറ്റുകളിലെ താരം. ഉല്‍പ്പന്നങ്ങൾ
അതാതിന്‍റെ സ്ഥലം മാറിയിരുന്നാലോ, കാലാവധി കഴിഞ്ഞാലോ, അല്ലായെങ്കില്‍ അത് തീരുന്ന
കാര്യമോ ഓട്ടോമാറ്റിക്കായി മൊബൈലില്‍ അറിയുവാന്‍ കഴിയുന്ന സംവിധാനം ഇത് വഴി ഡവലപ് ചെയ്യുവാന്‍
കഴിയും.
ജർമ്മന്‍ റിടെയില്‍ ചെയിനായ FENEBERG ഉല്‍പ്പന്നങ്ങളുടെ
തത്സമയ മൂവ്മെന്‍റ് അറിയുവാനുള്ള ഒരു സംവിധാനം ഐ ഒ ടി ഉപയോഗിച്ച് ഡവലപ്
ചെയ്തിട്ടുണ്ട്. Retail സ്റ്റോറുകളുടെ Layout നന്നായി
ഡിസൈന്‍ ചെയ്യുവാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുവാന്‍ കഴിയും. സപ്ലെ ചെയിന്‍ മാനേജ്മെന്‍റ് സിസ്റ്റം കാര്യക്ഷമമാക്കുവാന്‍ ഈ സാങ്കേതിക
വിദ്യ ഉപയോഗിക്കുവാന്‍ കഴിയും. വെയർഹൌസില്‍
സൂക്ഷിച്ചിരിക്കുന്ന ഒരൈറ്റം എത്ര നാൾ കേട് കൂടാതെ ഇരിക്കും, അതിന്‍റെ താപ നില
എത്ര തുടങ്ങിയ വിവരങ്ങൾ ഒക്കെ കൃത്യമായി അറിയുവാന്‍ ഈ സാങ്കേതിക വിദ്യക്കാവും.
മാത്രവുമല്ല ഇപ്പോഴുള്ളതിനേക്കാൾ
കുറഞ്ഞ ജീവനക്കാരുമായി ഒരു റീടെല്‍ സ്റ്റോർ പ്രവർത്തിപ്പിക്കുവാനാകും.
ആരോഗ്യ രംഗം
ഇന്‍റർനെറ്റ് ഓഫ് തിംഗ്സിന് ഏറെ മാറ്റങ്ങൾ വരുത്തുവാന്‍
കഴിയുന്ന മേഖലയാണ് ആരോഗ്യ മേഖല.
ഫ്രിഡ്ജുകളില്‍ സൂക്ഷിച്ചിരിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ ആരോഗ്യ
പ്രവർത്തകരുടെ മൊബൈലില്‍ എത്തുന്നതില്‍ തുടങ്ങുന്നു ഇത്. രോഗികളുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന പേസ്
മേക്കർ പോലുള്ള ഉപകരണങ്ങളില്‍ ഘടിപ്പിക്കുന്ന സെന്‍സറുകൾ എമർജന്‍സി
നോട്ടിഫിക്കേഷന്‍ നടത്തി ഉപഭോക്താവിനെ എപ്പോഴും ജാഗരൂകരാക്കുവാന്‍ ഐ ഒ ടി കൊണ്ട്
സാധിക്കും. മാത്രവുമല്ല രോഗികളുടെ
വിവരങ്ങൾ ഈ വെയറബിളുകൾ സെറ്റ് ചെയ്ത മൊബൈലിലേക്ക് അയക്കുന്ന സംവിധാനമൊരുക്കുവാനും
കഴിയും.
ലോജിസ്റ്റിക്സ്
ഈയടുത്ത നാളില്‍ ഒരു തൊഴില്‍ മേഖലയായി തന്നെ വളർന്ന്
വന്നതായ ലോജിസ്റ്റിക്സ് മാനേജ്മെന്‍റില്‍ ഇന്‍റർനെറ്റ് ഓഫ് തിംഗ്സിന് വളരെ വലിയ
റോളുണ്ട്. ഒരു വലിയ കമ്പനിയുടെ വിവിധ സ്റ്റോറുകളിലായി പതിനായിരക്കണക്കിന് സാധനങ്ങൾ
സൂക്ഷിച്ച് വെച്ചിരിക്കുന്ന ഒരു സംവിധാനത്തെ നിയന്ത്രിക്കുന്നത് ഈ സാങ്കേതിക വിദ്യ
വഴി എളുപ്പത്തില്‍ സാധിക്കുന്നതാണ്. ഇത്
സംഭംരണത്തിനും വിതരണത്തിനുമുള്ള ചിലവ് ഗണ്യമായി കുറക്കുന്നതില്‍ മുഖ്യ പങ്ക്
വഹിക്കുന്നുണ്ട്.
കെട്ടിടങ്ങൾ
ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ പുറം തള്ളലില്‍ 40 ശതമാനവും
കെട്ടിടങ്ങളില്‍ നിന്നാണെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ കണക്കുകൾ കാണിക്കുന്നത്. ഇന്‍റർനെറ്റ് ഓഫ് തിംഗ്സുമായി കണക്ട്
ചെയ്തിട്ടുള്ള ഇന്‍റലിജെന്‍റ് ബില്‍ഡിങ്ങുകൾ ലൈറ്റ്, ഹീറ്റ് സെന്‍സറുകളുപയോഗിച്ച്
കെട്ടിടത്തിനുള്ളിലെ ചൂടും വെളിച്ചവും ക്രമീകരിക്കുന്നു. ഇത്തരം കെട്ടിടങ്ങളുടെ നിർമ്മാണം ഊർജ്ജ ഉപയോഗം,
ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ പുറം തള്ളല്‍ തുടങ്ങിയവയും കുറക്കുന്നു.
ഉല്‍പ്പാദനം
മാനുഫാക്ചറിങ്ങ് എക്യുപ്മെന്‍റ്സ് മാനേജ്മെന്‍റ്, സ്മാർട്ട് മാനുഫാക്ചറിംഗ് പ്രോസസ് തുടങ്ങിയ
മേഖലകളുടെ സുരക്ഷിതമായ പ്രവർത്തനം ഇന്‍റർനെറ്റ് ഓഫ് തിംഗ്സ് ഉറപ്പാക്കുന്നു. പുതിയ ഉല്‍പ്പന്നങ്ങളുടെ ദ്രുതഗതിയിലുള്ള ഉല്‍പ്പാദനം,
ഉല്‍പ്പന്നത്തിന്‍റെ ആവശ്യകതക്കനുസൃതമായ ഓട്ടോമാറ്റിക് മാനുഫാക്ചറിങ്ങ് സിസ്റ്റം,
ഉല്‍പ്പന്നത്തിന്‍റെ റിയല്‍ ടൈം ചെക്കിങ്ങ്, പ്ലാന്‍റ് ആന്‍റ് സേഫ്റ്റി
സെക്യൂരിറ്റി മെക്കാനിസം തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു.
ഗതാഗതം
വാഹനങ്ങളും ട്രാഫിക് സിസ്റ്റവുമെല്ലാം കണക്ടഡ് ആകുമ്പോൾ
കമ്യൂണിക്കേഷന്‍ എളുപ്പവും കാര്യക്ഷമവുമാകുന്നു.
നിരത്തില്‍ ഓടുന്ന എല്ലാ വാഹനങ്ങൾക്കും ട്രാഫിക് സംബന്ധമായ വിവരങ്ങൾ
തത്സമയം ലഭിക്കുന്നതിനാല്‍ ഗതാഗത കുരുക്ക് എളുപ്പത്തില്‍
ഒഴിവാക്കാനാവുന്നു.
വഴി മനസ്സിലാക്കാനുള്ള ഗൂഗിൾ മാപ്‌സ് പോലെയുള്ള നാവിഗേഷൻ
സംവിധാനങ്ങളില്ലാതെ നമുക്ക് അറിയാത്ത ഇടങ്ങളിലേക്ക് ഒരു യാത്രപോകാൻ സാധിക്കില്ല
എന്നായിരിക്കുന്നു. താനേ ഓടുന്ന ഡ്രൈവറില്ലാ കാറുകളുടെ വരവിന‌് ഈ സംവിധാനങ്ങൾ
വലിയൊരു പങ്കു വഹിക്കുമെങ്കിലും, ഇത്തരം സംവിധാനങ്ങളിലെ
ന്യൂനതകൾ മനസ്സിലാക്കാനും ഇടയ്ക്കൊക്കെ മനുഷ്യനെപ്പോലെ വിവേകത്തോടുകൂടി
ചിന്തിക്കാനും ഡ്രൈവറില്ലാ വാഹനങ്ങൾക്ക് സാധിക്കണം. അതിനുള്ള ഗാവേഷണങ്ങളും
പരീക്ഷണങ്ങളും ഒക്കെയാണ് നമ്മുടെ തിരുവനന്തപുരത്തുള്ള നിസ്സാൻ ഡിജിറ്റൽ
ഹബ്ബിലടക്കം നടക്കുന്നത്. കൃത്രിമബുദ്ധിയും മറ്റ‌് അനുബന്ധ സാങ്കേതികവിദ്യകളും
കുറെയേറെ മുന്നോട്ടുപോയ സ്ഥിതിക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ നമ്മുടെ നാട്ടിലും യാഥാർത്ഥ്യമായേക്കാം.
ഇന്‍റലിജെന്‍റായ പാർക്കിങ്ങ് സംവിധാനം ഇതുപയോഗിച്ച്
സാധ്യമാണ്. ഒപ്പം സെന്‍സറുകൾ
ഉപയോഗിച്ചുള്ള ട്രാഫിക് നിയന്ത്രണവും. ഇന്‍റർനെറ്റ്
ഓഫ് തിംഗ്സിലുള്ള കാറുകൾ പമ്പിലോ പാർക്കിങ്ങ് സെന്‍ററുകളിലോ എത്തുമ്പോൾ
ഓട്ടോമാറ്റിക്കായി ക്യാഷ് ട്രാന്‍സ്ഫർ ചെയ്യുന്ന രീതിയായിരിക്കും ഇനി നമ്മൾ
കാണുവാന്‍ പോകുന്നത്.
സ്മാർട്ട് സിറ്റി
ലോകത്തിലെ പട്ടണങ്ങളെല്ലാം തന്നെ മാലിന്യത്തിന്‍റെ
പിടിയിലാണ്. പുഴകളടക്കം ജലാശയങ്ങളെല്ലാം
തന്നെ മനുഷ്യന്‍റെ പ്രവർത്തനങ്ങളാല്‍ മാലിന്യമായി മാറിക്കൊണ്ടിരിക്കുന്നു. പ്രധാന പുഴകളിലെ മാലിന്യം ഇവിടെ നിശ്ചിത സമയം
കൂടുമ്പോൾ പൊല്യൂഷന്‍ കണ്‍ട്രോൾ ബോർഡ് പരിശോധിക്കുകയും ആയതിന് കാരണമായ
കമ്പനികൾക്ക് നോട്ടീസ് അയയ്കുകയുമാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. എന്നാലതൊക്കെയും സെന്‍സറുകൾ പരിശോധിച്ച്
ഓട്ടോമാറ്റിക്കായി ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്ന സംവിധാനം ഇന്‍റർനെറ്റ് ഓഫ്
തിംഗ്സ് വഴി ഒരുക്കുവാന്‍ സാധിക്കും.
പരിസ്ഥിതി നിരീക്ഷണം
വിവിധങ്ങളായ സെന്‍സറുകൾ ഉപയോഗിച്ച് വായു, വെള്ളം, ശബ്ദം
തുടങ്ങിയവയുടെ അളവ് നിർണ്ണയിക്കുവാനും ഇത് വഴി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുവാനും
കഴിയും. വിവിധ മാർഗ്ഗങ്ങൾ ഉപയോഗിച്ച്
സുനാമി, ഭൂകമ്പം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, പേമാരി തുടങ്ങിയവയൊക്കെ
കണ്ടെത്തുവാനും വേണ്ട മുന്‍കരുതലുകൾ എടുക്കുവാനും സാധിക്കും.
കൃഷിയിലും മൃഗ സംരക്ഷണത്തിലും ഐ ഒ ടി
ഹൈടെക് കൃഷിയായിരിക്കും ഇനിയുള്ള കാലഘട്ടത്തിലുണ്ടാകുവാന്‍
പോകുന്നത്. തോട്ടത്തിലെ മണ്ണിന്‍റെ അളവും,
ഈർപ്പവും, വളത്തിന്‍റെ അംശവും, മറ്റു മൂലകങ്ങളുടെ അളവുമെല്ലാം നിരന്തരം നിരീക്ഷിക്കപ്പെടുകയും
ഒപ്പം അത് മൊബൈലില്‍ അലേർട്ടായി വരികയും ചെയ്യും. അതുനസരിച്ച് പരിപാലനം
നടത്തുവാനും കഴിയും പശു ഫാമില്‍ ഇത്തരം സെന്‍സറുകൾ നടപ്പിലാക്കിയ പത്തോളം ഫാമുകൾ
കേരളത്തില്‍ തന്നെ ഉണ്ടിപ്പോൾ.
വിദ്യാഭ്യാസ മേഖല
വിദ്യാർഥിക്ക് പഠിക്കുവാന്‍ ഏറ്റവും ഉന്‍മേഷകരായ സമയം ഏതെന്ന്
തിരിച്ചറിയുവാന്‍ ഇതിനാകും. വിദ്യാർഥി
സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്ന രീതിയും തിരിച്ചറിഞ്ഞ് വേണ്ട ഇടപെടലുകൾ
നടത്തുവാനും ഈ ടെക്നോളജി വഴി സാധിക്കും.
ഇന്റർനെറ്റ് ഓഫ് ബോഡീസ്
ഇന്‍റനെറ്റ് ഓഫ് തിംഗ്സ് എന്നതില്‍ നിന്നും കൂടുതലായി കാര്യങ്ങൾ
മുന്‍പോട്ട് പോയിരിക്കുന്നു. അതാണ് ഇന്‍റർനെറ്റ് ഓഫ് ബോഡീസ് എന്നത്.
റെഫ്രിജേറ്റർ മുതൽ ടിവിവരെ, ഫാക്ടറി യന്ത്രങ്ങൾ മുതൽ ക്യാമറകൾ വരെ ഇന്‍റർനെറ്റുമായി ബന്ധപ്പെട്ട ഒരു ലോകമാണ് ഇന്നത്തേത്. ഇന്‍റർനെറ്റ് ഓഫ് തിങ‌്സ‌് എന്ന ഈ അവസ്ഥയിൽനിന്ന് നമ്മളെത്തന്നെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് ഓഫ് ബോഡീസ് എന്ന പ്രവണതയാണിനി വരുന്നത്. ശരീരത്തിനുള്ളിൽ ഇംപ്ലാന്റ് ചെയ്യാവുന്ന ഇത്തരം ഉപകരണങ്ങൾ ഇന്നത്തെപ്പോലെ കൈയിൽ കെട്ടുന്ന, ദേഹത്ത‌് ഘടിപ്പിക്കുന്ന വെയ്‌റെബിൾസ് എന്നതിന്റെ അടുത്ത തലമാണ്. ഗുളികപോലെ കഴിച്ചിട്ട‌് പുറത്തുള്ള സെൻസറുകളുമായി സംവദിക്കാൻ കഴിയുന്ന ഡിജിറ്റൽ പില്ലുകളും (ഗുളിക) ഈ കൂടെയുണ്ട്. ശരീരത്തിനുള്ളിലെ ഓരോ അനക്കവും പുറത്തുള്ള കംപ്യൂട്ടറുകൾ പങ്കുവയ്ക്കുന്ന അവസ്ഥ സുരക്ഷയും സ്വകാര്യതയും എത്രത്തോളം ഹനിക്കുമെന്നത് വരും കാലങ്ങളിൽ മാത്രമേ മനസ്സിലാകൂ.
റെഫ്രിജേറ്റർ മുതൽ ടിവിവരെ, ഫാക്ടറി യന്ത്രങ്ങൾ മുതൽ ക്യാമറകൾ വരെ ഇന്‍റർനെറ്റുമായി ബന്ധപ്പെട്ട ഒരു ലോകമാണ് ഇന്നത്തേത്. ഇന്‍റർനെറ്റ് ഓഫ് തിങ‌്സ‌് എന്ന ഈ അവസ്ഥയിൽനിന്ന് നമ്മളെത്തന്നെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് ഓഫ് ബോഡീസ് എന്ന പ്രവണതയാണിനി വരുന്നത്. ശരീരത്തിനുള്ളിൽ ഇംപ്ലാന്റ് ചെയ്യാവുന്ന ഇത്തരം ഉപകരണങ്ങൾ ഇന്നത്തെപ്പോലെ കൈയിൽ കെട്ടുന്ന, ദേഹത്ത‌് ഘടിപ്പിക്കുന്ന വെയ്‌റെബിൾസ് എന്നതിന്റെ അടുത്ത തലമാണ്. ഗുളികപോലെ കഴിച്ചിട്ട‌് പുറത്തുള്ള സെൻസറുകളുമായി സംവദിക്കാൻ കഴിയുന്ന ഡിജിറ്റൽ പില്ലുകളും (ഗുളിക) ഈ കൂടെയുണ്ട്. ശരീരത്തിനുള്ളിലെ ഓരോ അനക്കവും പുറത്തുള്ള കംപ്യൂട്ടറുകൾ പങ്കുവയ്ക്കുന്ന അവസ്ഥ സുരക്ഷയും സ്വകാര്യതയും എത്രത്തോളം ഹനിക്കുമെന്നത് വരും കാലങ്ങളിൽ മാത്രമേ മനസ്സിലാകൂ.
പ്രശ്നങ്ങൾ ഇവിടെയുമുണ്ട്
ഏതൊരു സാങ്കേതിക വിദ്യയുടേയും മറുപുറത്ത് ചില
പ്രശ്നങ്ങളുണ്ടാവെമെന്നത് സാധാരണമാണ്. ഈ
സാങ്കേതിക വിദ്യയും അപവാദമല്ല. ആയാസ
രഹിതമായ ഒരു ജീവിതത്തിന് ഇന്‍റർനെറ്റ് ഓഫ് തിംഗ്സ് ഉതകുമെന്നതിന്
പക്ഷാന്തരമില്ലായെങ്കിലും പല സാമൂഹിക നിരീക്ഷകരും ഇതിനെ സംശയത്തോടെ കാണുന്നവരുണ്ട്. ഉപഭോക്താവിന്‍റെ സ്വകാര്യതയിലേക്ക് വല്ലാതെ
കടന്ന് വരുന്നയൊന്നാണിതെന്നാണ് ഒരഭിപ്രായം.
മനുഷ്യരുടെ സ്വകാര്യ ഡേറ്റകളുടെ ഉപയോഗം വ്യക്തിപരമായ അഭിപ്രായ
സ്വാതന്ത്ര്യത്തിനെ ഹനിക്കുന്നുവെന്ന് ചിന്തിക്കുന്നവരുണ്ട്. വരും കാലങ്ങളില്‍
മനുഷ്യന്‍ കോർപ്പറേറ്റ് കമ്പനികളുടെ താല്‍പ്പര്യത്തിനനുസരിച്ച് ജീവിക്കേണ്ടി
വരുമെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ചിന്തിക്കുന്നത്.
മനുഷ്യരുടെ സുരക്ഷയോടൊപ്പം ഇന്‍റർനെറ്റുമായി ഘടിപ്പിച്ചിട്ടുള്ള
ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ് ടെക് ലോകം. കമ്പ്യൂട്ടർ നിയന്ത്രിത കാറുകളുടെ നിയന്ത്രണം
അക്രമകാരികൾക്ക് ഏറ്റെടുക്കുവാന്‍ കഴിഞ്ഞാലുള്ള അവസ്ഥ ചിന്തിക്കുവാന്‍
കഴിയുമല്ലോ. അത് പോലെ ഹെല്‍ത്ത്
മോണിറ്ററിങ്ങ് സെന്‍സറുകൾ തീവ്രവാദികൾ ആക്രമിച്ചാലുള്ള വിപത്തിനെപ്പറ്റി
ചിന്തിക്കുന്നത് തന്നെ ഭയാനകം ആണ്.
ഈ ഉപകരണങ്ങൾ ഉയർത്തുന്ന പാരിസ്ഥിക വിഷയങ്ങളും ഇത്തരുണത്തില്‍
ചിന്തനീയമാണ്. കേടാകുന്ന ഇത്തരം ഉപകരണങ്ങൾ
ഉപേക്ഷിക്കപ്പെടുമ്പോൾ അത് ഇ മാലിന്യമായി മാറുന്നുണ്ട്. ഇത് ഗ്രീന്‍പീസ് അടക്കമുള്ള പല പാരിസ്ഥിക
സംഘടനകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്തൊക്കെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ
മാറ്റി മറിക്കുന്ന സാങ്കേതിക വിദ്യയായി ഇത് മാറിയിരിക്കുന്നു. മനുഷ്യന്‍റെ ജീവിതം പ്രയാസ രഹിതമാവുമ്പോൾ ജീവിത
ശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ അധ്വാനം കുറക്കുകയും ഇത് രോഗങ്ങൾക്ക് കാരണമാവുകയും
ചെയ്യാം. ഏതായാലും ഈ സാങ്കേതിക വിദ്യയായിരിക്കും ഇനി ബിസിനസ് ലോകത്തെ മാറ്റി
മറിക്കുവാന്‍ പോകുന്നുവെന്നതിന് പക്ഷാന്തരമില്ല.